2012, ഒക്‌ടോബർ 20, ശനിയാഴ്‌ച

കട്ടക്കയം കവിസദസ്സ്

ജോസാന്റണി
അബ്രാഹം മൂഴൂര്‍
ജോണി ജെ. പ്ലാത്തോട്ടം
ചാക്കോ. സി. പൊരിയത്ത്
അഗസ്റ്റിന്‍ ഇടമറ്റം

ഒക്ടോബര്‍ 21-ന് കട്ടക്കയം കവിസദസ്സില്‍ അവതരിപ്പിച്ച് ചര്‍ച്ചചെയ്ത കവിതകള്‍

വിശ്വാസം...വിശ്വാസമാണല്ലൊ എല്ലാം

ജോസാന്റണി


വിശ്വാസമാണല്ലൊ എല്ലാം - പരസ്യമാ,-
ണാശ്വാസമേകാം പരസ്യവു,മെങ്കിലും
വിശ്വാസമെന്തെന്തിലെന്നു ചോദിക്കുവോന്‍,
ആശ്വാസമെങ്ങെന്നു തേടുമന്വേഷകന്‍!

വിശ്വസിക്കൂ ദൈവതാതനിലെന്നുള്ളൊ-
രാശ്വാസദായകമാം വചനം മൊഴി-
ഞ്ഞീശോ മരിച്ചു; ഞാനെങ്ങനെ ക്രൂശിത-
നീശോയില്‍ വിശ്വസിച്ചീടുമെന്നാണവന്‍, 
സംശയാത്മാവു ചോദിപ്പൂ, വിനാശമാം
സംശയാത്മാവിനെന്നോതിടുന്നൂ ഗുരു!

ഒരു വിത്തിലുള്ള വൃക്ഷംപോലെ പൂര്‍ണമായ്
ഉരുവെടുക്കുന്ന വിശ്വാസമുണ്ടെങ്കിലാം
മലയെ മാറ്റീടുവാന്‍ പോലുമായീടുക!
അലയിലുലയും തോണിയില്‍ക്കിടക്കുമ്പൊഴും
അവനു ഭയമില്ലായിരുന്നു, വിശ്വാസമോ-
ടവനന്നു കടലിനെ ശാസിച്ചതോര്‍ക്കുക!

അവനരുളി നിങ്ങളും ദൈവപുത്രര്‍, രക്ഷ
ദൈവഹിതമറിയുവോര്‍ക്കാണു, പേടിച്ചിടാ-
തറിയുകയതെന്താകിലും, വിശ്വസിച്ചിടില്‍
അറിവരുളിടും രക്ഷ, അറിവുറവ നിന്നിലും! 

പ്രവാസിയുടെ ആത്മഗതം


അബ്രാഹം മൂഴൂര്‍


തെളിനീ, രരുവിയി, ലോണ നിലാവിന്‍‌
കുളിരും ചേര്‍,ന്നൊരു കുളിയുടെ സുഖമേ,
ഇനി,നാ, മെവിടെക്കാണും; ക്യൂവില്‍‌- 
കുപ്പിയു,മായ്, നില്‍പ്പാ, ണിവനിപ്പോള്‍‌!

എല്ലാം വെടി; ഞ്ഞേതോ പ്രാചീന ഭാഗ്യവാന്‍‌
ചൊല്ലിയ സ്വര്‍ഗീയ ഭാവി തേടി, 
വന്നു വീണതീ, യഗ്നിപ്പടര്‍പ്പിലെ  
വാഴ്വിന്‍‌ കുഴിയിലാ, ണാരോടു ചൊല്ലുവാന്‍‌!

അഞ്ചു നേരവും കിനാവു കാണുന്ന-
തിറ്റു കുളിര്‍ജ്ജല സാന്ത്വന സ്പര്‍ശനം
അക്കുളിര്‍  മുദ്രയി,ലേഴേഴു മോക്ഷവും
ഭദ്രമാണെന്‍ പാവം സ്മരണയില്‍‌!


ദൈവത്തിന്റെ അജണ്ടയില്‍ പ്രണയമില്ല


ജോണി ജെ. പ്ലാത്തോട്ടം

പ്രണയം ദൈവത്തിന്റെ അജണ്ടയില്‍ പെട്ടിരുന്നില്ല
ഫലം തരാത്തതും നിരുപാധികവുമായ വ്യാപാരങ്ങളില്‍
അവിടുന്നു വിശ്വസിക്കുന്നില്ല
- കാറല്‍ മാക്‌സും ദൈവത്തിന്റെ പക്ഷക്കാരനായിരുന്നു;

ആദിയില്‍ 
സ്‌ത്രീയും പുരുഷനുമായി
അവിടുന്നു വര്‍ഗ്ഗശത്രുക്കളെ സൃഷ്‌ടിച്ചു
ശത്രുക്കള്‍ പരസ്‌പരം ശമിപ്പിക്കുന്ന
അടരു തന്ത്രങ്ങളായിരുന്നു ദൈവത്തിനു കാമം

(ഇണയെയും ഇരകളെയും കൊന്നുപിടിച്ചിരുന്നു
ഭൂമിയില്‍ പാപം ഏര്‍പ്പെടുത്തിയിരുന്നുമില്ല)

എന്നാല്‍ 
ദൈവപദ്ധതികളെ അപനിര്‍മ്മിച്ച്‌
മനുഷ്യന്‍ പ്രണയിച്ചുതുടങ്ങി

അവന്റെ കണ്ടെത്തലുകളില്‍
അവിടുന്ന്‌ അസഹിഷ്‌ണുവായി
ഭൂമിയില്‍ ഭ്രാന്തുണ്ടാകട്ടെ എന്നു ദൈവം കല്‌പിച്ചു
അവിടുന്ന്‌ ഭാഷകളെ കലക്കിക്കളയുകയും ചെയ്‌തു.

മനുഷ്യനാകട്ടെ
സ്വവര്‍ഗ്ഗസ്‌നേഹിയും പിഗ്മാലിയനുമായി

അപ്പോഴവിടുന്ന്‌
തീയും ഗന്ധകവും പുറത്തെടുത്തു

ഗോത്രവും ക്ഷേത്രവും ഭേദിച്ച്‌
ലിംഗവും ശരീരവും വിട്ട്‌
മനുഷ്യന്‍ പ്ലറ്റോണിക്‌ പ്രണയത്തിന്റെ
ഭാവുകത്വം മെനഞ്ഞു

യുദ്ധത്തിന്റെ പ്രത്യയശാസ്‌ത്രവും
ആയുധത്തിന്റെ അനന്തസാധ്യതയും
ദൈവമവനു വെളിപ്പെടുത്തി
രണഭൂമിയില്‍ ദൈവസാരഥ്യമുണ്ടായി
ആളും അര്‍ത്ഥവും ഔദാര്യവും കൊടുത്തു

എന്നാല്‍ 
രക്തം രക്തത്തെ തിരിച്ചറിഞ്ഞു
രണധീരന്മാര്‍ തേര്‍ത്തട്ടില്‍ തളര്‍ന്നിരുന്നു
ആയുധങ്ങള്‍ കൈവഴുതി
കമിതാക്കള്‍ കളംവിട്ടുപോയി
ധര്‍മ്മോപദേശങ്ങള്‍ തിരുത്തി
ദൈവം പുതിയ എഡിഷനിറക്കി
കല്‌പനകളുടെ പത്മവ്യൂഹം ചമച്ചു
മസ്‌തിഷ്‌കയുദ്ധം പ്രഖ്യാപനം ചെയ്‌തു
ഭൂമിയില്‍ നിലപാടുതറകള്‍ തീര്‍ത്തു
ചാവേറുകളുടെ തസ്‌തിക സൃഷ്‌ടിച്ചു
വീരസ്വര്‍ഗ്ഗം വിളമ്പരം ചെയ്‌തു

അവിടുന്നു യുദ്ധം ജയിച്ചു
മനുഷ്യന്‍ കീഴ്‌വഴങ്ങി
ഹൃദയംപറിച്ചു കപ്പം കൊടുത്തു
ആയുധംകൊണ്ടു ദൈവം കൈയൊപ്പുവച്ചു
അമ്പുകോര്‍ത്ത ഹൃദയം
പ്രണയത്തിന്റെ എംബ്ലമായി
* * * *
(കലാകൗമുദി ഒക്ടോബര്‍ 14, ലക്കം 1936)
ഫോണ്‍  9446203858
johnyplathottam@gmail.com

ഇയ്യോബ്


ചാക്കോ. സി. പൊരിയത്ത്


''ഇയ്യോ!'' എന്നു കരഞ്ഞു വിളിച്ചി-
ട്ടുണ്ടാമൊരു നിമിഷം നീ, യതിനാല്‍
ഇയ്യോബെന്നു വിളിച്ചൂ ലോകം
നിന്നെ,യെന്നനുമാനിക്കുന്നേന്‍...!

ഒരു നിമിഷാര്‍ദ്ധം, നിന്റെ വിയര്‍പ്പിന്‍
മണിസൗധങ്ങള്‍ നിലംപരിശായെ,-
ന്നരുമകളായ കിനാവുകളഖിലവു-
മടികാണാത്ത കയങ്ങളിലായെ-
ന്നറിയെ,ക്കേവലമായ നരത്വം
മായാവലയിത വിഭ്രാന്തികളാല്‍,
മോഹാന്ധതയാല്‍, നിന്റെ കരള്‍ക്കൂ-
ടാകെയുലച്ചൊരു തേങ്ങലില്‍ നിന്നെ-
ത്തേടിയലഞ്ഞുതിരഞ്ഞിട്ടുണ്ടാം....!

എത്രവിചിത്രം! കൊടുമുടികേറാ-
നെത്രപഥങ്ങള്‍ പരിക്ഷീണം നിന്‍
കഴലിണയാലെയളന്നൂനീ,യെ-
ന്നാകിലുമൊടുവിലിതെന്തൊരു പാതക-
മെന്തുകൊടുംചതി! നിന്‍ പതനത്തിനു
വാരിക്കുഴികള്‍ തീര്‍ത്തവനാരാ-
ണാര്‍ നിന്നഭ്യുദയം സഹിയാത്തോര്‍...?

നിന്റെ യഹോവാ...! മരുഭൂമികളില്‍
മന്നായായ് നിന്‍ക്ഷുത്തിനു ശമനം
തന്നവ,നാകുലമാം നിമിഷങ്ങളി
ലാശാകിരണം നീട്ടി നയിച്ചവ-
നവനോ,തന്റെ പരീക്ഷണശാലയി-
ലവനോ നിന്നെക്കരുവാക്കുന്നോന്‍...?
എന്നാ,ലെല്ലാം പടുകുഴിപൂകിയൊ-
രന്നിമിഷങ്ങളിലൊന്നു പകച്ചെ-
ന്നാലും, വ്രണിതം ദേഹം, ദേഹിക-
ളെങ്കിലു, മെങ്കിലു,മിയ്യോബേ, നിന്‍
സംയമചിത്തം പരിണതമാകും
പ്രജ്ഞയിലല്ലോ ചാലിക്കുന്നൂ...

നിന്നധരങ്ങള്‍ മൊഴിഞ്ഞീടുന്നൂ
നീരവമിങ്ങനെ: ''എന്റെ യഹോവാ
എല്ലാം തന്നവന്‍, എന്നില്‍ നിന്നവ-
യെല്ലാം തിരികെയെടുത്തവ,നെങ്കിലു-
മവനുടെ നാമം കീര്‍ത്തിതമാകണ-
മവനീസ്വര്‍ഗങ്ങളിലനവരതം...''

നിന്റെ യഹോവാ...! മരുഭൂമികളില്‍
മന്നായായ് നിന്‍ക്ഷുത്തിനു ശമനം
തന്നവ,നാകുലമാം നിമിഷങ്ങളി
ലാശാകിരണം നീട്ടി നയിച്ചവ-
നവനോ,തന്റെ പരീക്ഷണശാലയി-
ലവനോ നിന്നെക്കരുവാക്കുന്നോന്‍...?
എന്നാ,ലെല്ലാം പടുകുഴിപൂകിയൊ-
രന്നിമിഷങ്ങളിലൊന്നു പകച്ചെ-
ന്നാലും, വ്രണിതം ദേഹം, ദേഹിക-
ളെങ്കിലു, മെങ്കിലു,മിയ്യോബേ, നിന്‍
സംയമചിത്തം പരിണതമാകും
പ്രജ്ഞയിലല്ലോ ചാലിക്കുന്നൂ...

നിന്നധരങ്ങള്‍ മൊഴിഞ്ഞീടുന്നൂ
നീരവമിങ്ങനെ: ''എന്റെ യഹോവാ
എല്ലാം തന്നവന്‍, എന്നില്‍ നിന്നവ-
യെല്ലാം തിരികെയെടുത്തവ,നെങ്കിലു-
മവനുടെ നാമം കീര്‍ത്തിതമാകണ-
മവനീസ്വര്‍ഗങ്ങളിലനവരതം...''

''ചെറ്റിടവേളയെനിക്കുതരൂ, ഞാന്‍
കാട്ടാം വിരുതെ''ന്നൂറ്റംകൊണ്ടൊരു
സാത്താന്‍ തോറ്റു തിരിഞ്ഞു നടക്കെ,
യഹോവേ, നിന്നുടെ തിരുവധരങ്ങളി-
ലൂറിയൊരലിവി,ന്നഭിമാനത്തിന്‍
നേരിയ പുഞ്ചിരി കാണുവതിന്നായ്
സ്വര്‍ഗസ്ഥിതരാമൊന്‍പതുവൃന്ദം
മാലാഖാമാര്‍ക്കായില്ലെന്നാം...

അടിപതറാത്തവനിയ്യോബെന്നോ-
രറിവിനു നൂറുമടങ്ങു യഹോവാ
അരുളുകയായി വരങ്ങ,ളനുഗ്രഹ-
പൂരം; യവനിക താഴുന്നിവിടെ...

ഫലശ്രുതി:

ഒളിമങ്ങാത്തൊരു വിശ്വാസത്തിനു
നൂറുമടങ്ങായ് പ്രതിഫലമുണ്ടെ-
ന്നോതുമിയ്യോബിന്‍ കഥപാടുന്നൊരു
പാവം പാണനുമവനെക്കേള്‍ക്കും
ആരോ ചിലരും ഭാഗ്യം ചെയ്തവ-
രാവാം; കഥയതുമാരറിയുന്നൂ...!

*അടിപതറാത്ത ആസ്തിക്യ ബോധത്തിന്റെ, ദൈവാശ്രയബോധത്തിന്റെ അനശ്വര പ്രതീകമാണ് ബൈബിള്‍ പഴയ നിയമത്തിലെ ഇയ്യോബ്. 


കണ്ടാലറിയുമോ?

അഗസ്റ്റിന്‍ ഇടമറ്റം


ഈശോയ്ക്കു രണ്ടണയേകുവാന്‍ കുഞ്ഞി നീ
ങ്ങാശയായ് പള്ളിയില്‍ പോകുമ്പോഴൊക്കെയും
ചോദിച്ചു ചോദിച്ചു കിട്ടായ്ക കൊണ്ടു പൊ-
ന്നോമനഛനോടേവമോതിടിനാള്‍
കണ്ടു നില്ക്കുന്നവരൊക്കെയും പള്ളിയില്‍
കൊണ്ടു വരുന്നൊരാക്കൊച്ചു കൈപ്പെട്ടിയില്‍
രണ്ടു കാശെങ്കിലും കൈ നീട്ടിയിട്ടിടാ-
റുണ്ടു ഞാന്‍ മാത്രമനങ്ങാതെ നിന്നിടും
ഇന്നെനിക്കേകണം രണ്ടണയഛനി-
ങ്ങെന്നോടു സ്‌നേഹമുണ്ടെങ്കിലതിപ്പൊഴേ
ഒന്നാമതായിട്ടു തന്നെ നല്കുന്നിത-
പ്പൊന്നുണ്ണിയീശോയ്ക്കു കാഴ്ചയായിന്നു ഞാന്‍
ഉണ്ണിയിശോയെ നീ കണ്ടാലറിയുമോ
തിണ്ണ മണത്തു കരത്തില്‍ നല്കീടുമോ
എങ്കില്‍ ഞാനേകിടാം കാശെന്നു താതനും
എങ്കില്‍ മതിയെന്നരുമക്കുമാരിയും
ഉണ്ണിയിശോയുടെ രൂപവും ഭാവവും
കണ്ണുമഞ്ചിച്ചിടുമാഭരണങ്ങളും
എണ്ണിയെണ്ണിപ്പറഞ്ഞോമലാള്‍ പോംവഴി
യെണ്ണിക്കൊടുത്തിതു രണ്ടണ താതനും
കത്തുന്ന തീവെയിലത്തു നടന്നവ-
രെത്തിയൊരുവിധം പള്ളിമുറ്റത്തിലായ്
കുട്ടി,യിരിപ്പൊരു മൂപ്പന്‍ കിതച്ചേങ്ങി
യിത്തിരി വറ്റു കഴിച്ചിട്ടു നാള്‍കളായ്
കാശിങ്ങെടുക്കു പൊന്നോമനേയിന്നു നാ-
മീശോയ്ക്കു നല്കുന്നതിപ്പോഴിവിടെയാം.
വാശിയോടെ പറഞ്ഞോമലാള്‍: പള്ളിയി-
ലീശോയിരിക്കുന്നതിങ്ങനല്ലോര്‍പ്പു ഞാന്‍!

2012, ഫെബ്രുവരി 2, വ്യാഴാഴ്‌ച

2012, ഫെബ്രുവരി 1, ബുധനാഴ്‌ച

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ രമ്യമായ ഒരു ഒത്തുതീര്‍പ്പിന്

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പ്രൊഫ. സി പി റോയിയുടെ നിലപാട് രമ്യമായ ഒരു ഒത്തുതീര്‍പ്പിന് സഹായകവും തമിഴ്്‌നാട്ടിലെ കര്‍ഷകരുടെ നിലപാടുമായി പൊരുത്തപ്പെടുന്നതും ആണ് എന്നു വ്യക്തമാക്കുന്ന ഈ വീഡിയോക്ലിപ്പ് ഈ ബ്ലോഗില്‍ ഇടാന്‍ അനുവദിച്ച പ്രൊഫ. സി പി. റോയിക്ക് ഹൃദയംഗമമായ നന്ദി.  

2012, ജനുവരി 11, ബുധനാഴ്‌ച

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സര്‍വസമ്മതമാകേണ്ട ഒരു ഒത്തുതീര്‍പ്പു വ്യവസ്ഥ


കേരളത്തില്‍ പല സ്ഥലങ്ങളിലും സാമൂഹിക സാംസ്‌കാരിക പ്രാധാന്യമുള്ള ചര്‍ച്ചകളും സംവാദങ്ങളും നടക്കാറുണ്ട്. ദൃശ്യശ്രാവ്യ മാധ്യമങ്ങള്‍ പൊതുവേ അവ അവഗണിക്കാറാണു പതിവ്. ഈ സാഹചര്യത്തില്‍ പാലായിലെ സാംസ്‌കാരിക പ്രസ്ഥാനമായ സഹൃദയസമിതി എല്ലാമാസവും രണ്ടാം ഞായറാഴ്ചകളില്‍ സംഘടിപ്പിക്കുന്ന സാഹിത്യ സാംസ്‌കാരിക ചര്‍ച്ചകളെയും 17ാം തീയതികളില്‍ സംഘടിപ്പിക്കുന്ന സിനിമാ പ്രദര്‍ശനത്തെയും പറ്റിയുള്ള മള്‍ട്ടിമീഡിയാ റിപ്പോര്‍ട്ടുകള്‍ യഥാസമയം ലോകമെങ്ങുമെത്തിക്കാനുള്ള fifth estate ആയി ഈ ബ്ലോഗ് പുനരുജ്ജീവിപ്പിക്കുകയാണ്.

2012ലെ സഹൃദയസമിതിയുടെ ആദ്യയോഗം എട്ടാം തീയതി പത്തുമുതല്‍ ഒരു മണിവരെ നടന്നു, മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സര്‍വസമ്മതമാകേണ്ട ഒരു ഒത്തുതീര്‍പ്പു വ്യവസ്ഥ കേരളീയ സാംസ്‌കാരിക ലോകത്തിന്റെ മുമ്പില്‍ അവതരിപ്പിച്ച ശ്രീ. സി ആര്‍ നീലകണ്ഠനും ആ ഒത്തുതീര്‍പ്പു നിര്‍ദേശം വ്യക്തിപരമായി ഒരു കത്തിലൂടെ പ്രധാനമന്ത്രിയുടെ മുന്നില്‍ വച്ചതിന്റെ പേരില്‍ സമരസമിതി ചെയര്‍മാന്‍ സ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ട പ്രൊഫ. സി പി റോയിക്കും സ്വന്തം നിലപാടുകള്‍ വിശദീകരിക്കാന്‍ കേരളത്തിലെ ഒരു സാംസ്‌കാരികസംഘടന ആദ്യം ഒരുക്കിയ വേദി ഇതായിരിക്കണം.
 
മുല്ലപ്പെരിയാര്‍ പൊട്ടാനുള്ള സാധ്യത വേണ്ടത്ര ഗൗരവത്തോടെ രാഷ്ട്രീയക്കാര്‍ കണ്ടിട്ടില്ലെന്നും തമിഴ്‌നാടിന്റെ നിലപാടു സമചിത്തതയോടെ ശ്രവിക്കാനുള്ള സന്നദ്ധത കാണിക്കാത്ത രാഷ്ട്രീയനേതൃത്വങ്ങള്‍ക്ക് പ്രശ്‌നങ്ങളൊന്നും പരിഹരിക്കാനാവില്ലെന്നും ശ്രീ സി.ആര്‍ . നീലകണ്ഠന്‍ വ്യക്തമാക്കി. കേന്ദ്രഗവണ്മെന്റിനെ വീഴ്ത്താന്‍മാത്രം അംഗബലമുള്ള തമിഴ്‌നാട് മറ്റൊരു ഡാം എന്ന ആശയത്തെ ശക്തമായി എതിര്‍ക്കുമ്പോള്‍ ആരെല്ലാം എന്തെല്ലാം പറഞ്ഞാലും മുല്ലപ്പെരിയാറ്റില്‍ മറ്റൊരു ഡാം ഉണ്ടാക്കാന്‍ സാധിക്കുകയില്ലെന്നും ഉണ്ടാക്കുകയാണെങ്കിലും അത് ഒരു ശാശ്വതപരിഹാരമാകുകയില്ലെന്നും വ്യക്തമായതിനെത്തുടര്‍ന്നാണ് പുതിയ ഡാം ല്ലാതെയും മുല്ലപ്പെരിയാര്‍പ്രശ്‌നം പരിഹരിക്കാനാകും എന്ന ഉള്‍ക്കാഴ്ചയിലേക്ക് ഞാന്‍ എത്തിയത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ സഹൃദയസമിതി പ്രസിഡന്റ് ശ്രീ. രവി പാലാ എഴുതിയ കത്തും ദൃഷ്ടി പ്രതികരണവേദി മറുനാടന്‍ മലയാളി പോലെയുള്ള വിവിധ ഇന്റര്‍നെറ്റ് മാധ്യമങ്ങളിലും നവമുഖന്‍ എന്ന ബ്ലോഗിലും പ്രസിദ്ധീകരിച്ച ലേഖനവും തങ്ങളെ യൂദാസുമാരായി കാണാന്‍ പ്രേരിപ്പിച്ച രാഷ്ട്രീയ മാധ്യമ മാഫിയാകളുടെ സ്വാധീനത്തില്‍നിന്ന് കേരളീയ സാംസ്‌കാരിക മേഖലയെ സ്വതന്ത്രമാക്കാന്‍ സഹായകമായിട്ടുണ്ട്. ജനകീയ കര്‍സേവ നടത്തിയായാലും പുതിയ ഡാം ഉണ്ടാക്കണമെന്ന ആശയപ്രചാരണത്തിനായി നിരവധി ലേഖനങ്ങള്‍ എഴുതിയിരുന്ന ശ്രീ ജോണി പ്ലാത്തോട്ടവും സഹൃദയസമിതിയും തന്റെ നിലപാട് ഉള്‍ക്കൊള്ളാനും പ്രചാരണം നല്കാനും കാണിച്ച ആത്മാര്‍ഥതയ്ക്ക് അദ്ദേഹം നന്ദി! സ്വന്തം ആത്മാര്‍ഥത തുറന്നുകാണിക്കാന്‍ സഹായകമാകുമാറ് ഇവിടെ ഈ സംവാദവേദി ഒരുക്കിത്തന്നതിലും ഞങ്ങള്‍ക്കു നന്ദിയുണ്ട്.'' അദ്ദേഹം പറഞ്ഞു.
 
തുടര്‍ന്ന് ഡോ. സി.പി. റോയി മുല്ലപ്പെരിയാറിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ വ്യക്തമാക്കിക്കൊണ്ട് മറ്റൊരു ഡാം എന്ന നിര്‍ദേശം മുല്ലപ്പെരിയാററില്‍ ഇപ്പോഴുള്ള അപകടഭീഷണിയെ ഇല്ലാതാക്കാന്‍ ഒരുവിധത്തിലും സഹായകമാകില്ലെന്നും കൂടുതല്‍ പരിസ്ഥിതിപ്രശ്‌നങ്ങളും അപകടഭീഷണിയും ഉയര്‍ത്തുന്നതാണ് അത്തരമൊരു നിര്‍ദേശമെന്നും വ്യക്തമാക്കി.

 മുല്ലപ്പെരിയാറിലെ വെള്ളം തമിഴ്നാടിനു കൊടുക്കുന്നതിനെ   മലയാളികള്‍ ആരും എതിര്‍ത്തിട്ടില്ല. നവമുഖന്‍ എന്ന ബ്ലോഗില്‍ വ്യക്തമാക്കിയിട്ടുള്ളത് ഉദ്ധരിക്കട്ടെ:  "വേണമെന്നു വച്ചാല്‍ മുല്ലപ്പെരിയാറില്‍ പുതിയൊരു അണക്കെട്ടില്ലാതെതന്നെ, വലിയൊരു ജലസംഭരണി നിലനിര്‍ത്താതെതന്നെ, തമിഴ്‌നാടിന് വേണ്ടത്ര വെള്ളംകൊടുക്കാന്‍ കഴിയും എന്നാണ് അറിവുള്ളവര്‍ പലരും കാര്യകാരണസഹിതം സമര്‍ത്ഥിക്കുന്നത്. 50 അടി ജലനിരപ്പില്‍ത്തന്നെ ആവശ്യമായത്ര തുരങ്കങ്ങളുണ്ടാക്കി ജലം തമിഴ്‌നാട്ടിലേയ്ക്ക് കൊടുക്കുകയും തമിഴ്‌നാടിന്റെ പ്രദേശങ്ങളില്‍ കൊണ്ടുപോയി വികേന്ദ്രീകൃതമായി ജലം സംഭരിക്കുകയും ചെയ്യുക എന്നതാണ് ശാശ്വതമായ ഈ പരിഹാരമാര്‍ഗ്ഗം. താരതമ്യേന  വളരെച്ചെറിയ ജലാശയം മാത്രം നിലനിര്‍ത്തുകയാണെങ്കില്‍ , ഭൂകമ്പത്താല്‍ ഡാം തകരുകയാണെങ്കില്‍പോലും ആളപായം ഉണ്ടാകാതിരിക്കും.
 
മുകളില്‍പറഞ്ഞ പരിഹാരമാര്‍ഗ്ഗം ഭീകരമായ ദുരന്തസാധ്യത ശാശ്വതമായി ഒഴിവാക്കും എന്നതിനുപുറമെ ഇപ്പോള്‍ ജലാശയത്തിനടിയിലായിരിക്കുന്ന ആയിരക്കണക്കിനേക്കര്‍ സ്ഥലം നമുക്കു കരഭൂമിയായി ലഭിക്കും. അവിടെ സസ്യജാലങ്ങളും മൃഗങ്ങളും ജീവിച്ചു തുടങ്ങും. കുറെയേറെ പ്രദേശങ്ങളില്‍ പുതുതായി ജനജീവിതവും കൃഷിയും സാധ്യമാകും."

ഈ ആശയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ വ്യക്തിപരമായി ശ്രമിച്ചത് മുല്ലപ്പെരിയാര്‍ സാരസമിതിയുടെ ചെയര്‍മാന്‍ ആയ ഞാന്‍ ചെയ്യരുതാത്ത കാര്യമായിരുന്നു എന്ന വാദം സാങ്കേതികമായി ഞാന്‍ അംഗീകരിക്കുന്നു. എന്നാല്‍ നടക്കാന്‍ പോകുന്നില്ലാത്ത പുതിയ ഡാം  നിര്മാണത്തിനുവേണ്ടി, അതുമാത്രമാണ് പരിഹാരം എന്ന  പിടിവാശിയുമായി എത്രകാലം ഒരു സമരത്തിന്‌ പിടിച്ചു നില്‍ക്കാന്‍ കഴിയും? സാങ്കേതികമായി എനിക്ക് പറ്റിയ തെറ്റ് സമിതി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചതോടെ ഞാന്‍ തിരുത്തിക്കഴിഞ്ഞു,. പക്ഷെ സമരസമിതിയുടെ യാധാര്ധ്യ      ബോധമില്ലാത്ത നിലപാട് എന്ന തെറ്റ് അവര്‍ എന്ന് തിരുത്തും?    

'ആദ്യം മുതല്‍ സമിതിയുമായി സഹകരിച്ചിരുന്ന ശ്രീ സി.ആര്‍. നീലകണ്ഠനും സത്യാഗ്രഹവേദി സന്ദര്‍ശിച്ച മേധാ പാഠ്കറും പുതിയ ഡാം എന്ന നിര്‍ദേശത്തിനെതിരെയുള്ള സ്വന്തം നിലപാട് സമിതിയില്‍ വ്യക്തമാക്കിയിരുന്നു. വ്യത്യസ്ഥമായി  ചിന്തിക്കുന്ന ധാരാളം പേര്‍ ആദ്യകാല മുല്ലപ്പെരിയാര്‍ സമരസമിതിയിലുണ്ടായിരുന്നു. എന്നാല്‍ സമരസമിതിയുടെ വാതില്‍ ആരുടെയും മുമ്പില്‍ കൊട്ടിയടച്ചിട്ടില്ല. ജയലളിത പറഞ്ഞതുപോലെ തമിഴരില്‍നിന്നു സ്ഥിരം പ്രതിഫലം പറ്റുന്ന രാഷ്ട്രീയക്കാര്‍ക്കും അതില്‍ അംഗമാകാം. അതിനാലാണ് അതില്‍ കയറിക്കൂടി ഭൂരിപക്ഷം നേടി രാഷ്ട്രീയക്കാര്‍ നടത്തുന്ന കപടനാടകങ്ങളെ ചെറുക്കാന്‍ ജനങ്ങള്‍ക്ക് ഇന്നു കഴിയാതെ പോകുന്നത്. രാഷ്ട്രീയക്കാര്‍ ജനങ്ങളെ അനാഥമായി ഉപേക്ഷിക്കുന്ന ഒരു സ്ഥിതി താമസിയാതെതന്നെ ഉളവാകും. സമരസമിതിയില്‍നിന്ന് പിരിഞ്ഞിട്ടില്ലാത്ത ഞങ്ങള്‍ക്ക് മുല്ലപ്പെരിയാര്‍ ഡാമുയര്‍ത്തുന്ന അപകടഭീഷണി പരിഹരിക്കാന്‍ അതിനുശേഷമേ സാധ്യമാവൂ.  എന്നാല്‍ മുല്ലപ്പെരിയാര്‍ ഡാം അത്രയും കാലം പൊട്ടിത്തകരാതെ കാത്തുനില്ക്കുമോ എന്ന കാര്യം നമുക്കുറപ്പില്ല. അഞ്ചുവര്‍ഷം മുമ്പുതന്നെ മറ്റൊരു ഡാം എന്ന നിര്‍ദേശം മാത്രമല്ല സമരസമിതിയുടെ മുമ്പിലുള്ളത് എന്ന് അമൃതാ ടി. വിയുമായി നടത്തിയിരുന്ന ഒരഭിമുഖത്തില്‍ ഞാന്‍ പ്രസ്താവിച്ചിരുന്നു. അതിന്റെയും തമിഴ് കര്‍ഷകസമിതിയുമായി ഗൂഢാലോചന നടത്തി, കൈക്കൂലി വാങ്ങി ഞാന്‍ നിലപാടു മാറ്റുകയായിരുന്നു എന്ന ആരോപണത്തിന്റെ പഴുതുകളടയ്ക്കുന്ന മറ്റൊരഭിമുഖത്തിന്റെയും വീഡിയോ തെളിവുകള്‍ ഞാന്‍ അവതരിപ്പിക്കാന്‍ തയ്യാറാണ്.'' ഡോ. റോയി പറഞ്ഞു നിറുത്തി.

(ശ്രോതാക്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി റോയി പറഞ്ഞ കാര്യങ്ങളും മുകളില്‍ ചേര്‍ത്തിട്ടുണ്ട്.)

ഇപ്പോള്‍ കിട്ടിയത് :
..........സുപ്രീംകോടതി നിയമിച്ച ഉന്നതാധികാര സമിതി മുന്‍പാകെ പുതിയ ശിപാര്‍ശവയ്ക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കണം എന്നാവശ്യപ്പെട്ടു സി ആര്‍ നീലകണ്ഠനും മറ്റും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ആവശ്യമെങ്കില്‍ സുപ്രീം കോടതിയിലുള്ള കേസില്‍ കക്ഷിചേരാന്‍ ഹര്‍ജിക്കാര്‍ക്ക് ശ്രമിക്കാമെന്നു കോടതി വ്യക്തമാക്കി.......  (മലയാള മനോരമ)